നിലമ്പൂര്‍: മിനി ബൈപാസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ യാത്ര അപകടാവസ്ഥയിലാണെന്ന ദീപിക വാര്‍ത്തയെ തുടര്‍ന്ന് നഗരസഭാ അധികൃതരുടെ അടിയന്തര ഇടപെടല്‍. എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി തുടര്‍നടപടികള്‍ തുടങ്ങി.
നിലമ്പൂര്‍ മിനി ബൈപാസ് റോഡ് അറ്റകുറ്റപണി നടത്തി അടിയന്തരമായി ഗതാഗത യോഗ്യമാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. റോഡിന്റെ അറ്റകുറ്റപണിക്കായി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
മിനി ബൈപാസില്‍ ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന കമ്പികള്‍ ഉള്‍പ്പെടെ പുറത്തേക്ക് തള്ളിനില്ക്കുന്ന അവസ്ഥയായതും അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ബസുകളുടെ അടക്കം ടയറുകള്‍ പൊട്ടുന്നതും പതിവായ സാഹചര്യത്തിലാണ് നഗരസഭാ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്ന പരിഹാരത്തിന് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. റോഡ് തകര്‍ന്നതിനാല്‍ നിലമ്പൂര്‍ പുതിയ ബസ് സ്റ്റാൻഡില്‍ നിന്ന് ബസുകള്‍ മിനി ബൈപാസ് വഴി ജ്യോതിപ്പടി കെഎന്‍ജി റോഡിലേക്ക് എത്തുന്നത് മുടങ്ങിയിട്ടുണ്ട്. വൈസ് ചെയര്മാന് ഷൗക്കത്തലി കൂമഞ്ചേരി.
സ്ഥിരസമിതി അധ്യക്ഷന്മാരായ സുരേഷ് പാത്തിപ്പാറ, മുംതാസ് ബാബു. മേരീസ് ഷിബു, സ്മിതാ മോള്, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍. ശിഹാബ് ഇണ്ണി, അടുക്കത്ത് ഇസഹാഖ്, എ.നാണി എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.